ദുബായി: ട്വന്റി-20 ലോകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ പുതിയ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ദീർഘകാലത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം റാങ്കിലേക്ക് കുതിച്ചെത്തിയതാണ് ഏറ്റവും വലിയ നേട്ടം. ഓപ്പണർ അഭിഷേക് ശർമ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് റേറ്റിംഗ് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്.
ട്വന്റി-20 ലോകകപ്പിൽ 317 റൺസ് അടിച്ചുകൂട്ടിയ കിഷൻ ഫൈനലിൽ ന്യൂസിലൻഡിനെതിരേയും ലീഗ് റൗണ്ടിൽ പാക്കിസ്ഥാനെതിരേയും അർധ സെഞ്ചുറി നേടിയിരുന്നു. ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടിയ മലയാളി താരം സഞ്ജു സാംസൺ 22-ാം സ്ഥാനത്തേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.
ശിവം ദുബെ 27-ാം റാങ്കിലും ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലീൻ 20-ാം റാങ്കിലുമെത്തി. ന്യൂസിലൻഡ് ഓപ്പണർ ടിം സിഫേർട്ട് (ആറ്), ഇംഗ്ലണ്ട് ഓൾ റൗണ്ടർ ജേക്കബ് ബേതൽ (16) എന്നിവരും റാങ്കിംഗ് മെച്ചപ്പെടുത്തി.
ബൗളർമാരിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയെ മറികടന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പട്ടികയിൽ തലപ്പത്ത് എത്തി. ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരിൽ മുന്നിനിരയിലുണ്ടായിരുന്നിട്ടും വരുണ് റാങ്കിംഗ് നിലനിർത്താനായില്ല.
ലോകകപ്പിൽ 13 വിക്കറ്റുകൾ പിഴുന്ന ഇംഗ്ലീഷ് ലെഗ് സ്പിന്നർ ആദിൽ റഷീദ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഫൈനലിലെ നാല് വിക്കറ്റ് നേട്ടം ഉൾപ്പടെ ലോകകപ്പിൽ 14 വിക്കറ്റുകൾ പിഴുത പേസർ ജസ്പ്രീത് ബുംറ പട്ടികയിൽ ആറാം സ്ഥാനത്താണ്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്വെയുടെ സിക്കന്ദർ റാസയും ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ തുടരുകയാണ്.